കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. ഇന്ന് ഗംഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാഗം കണ്ടെത്തി.
ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്.
അതേ സമയം, ഇത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തിൽ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം ഇല്ലായെന്നാണ് മുബീന്‍റെ വിശദീകരണം. ഇവ ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.
അതേ സമയം, മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിട്ടുണ്ട്.
അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ വ്യക്തമാക്കിയിരുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

