ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഇടപെടാൻ കാരണങ്ങളില്ലെന്നും കോടതി

ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാൽ മതിയെന്ന വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. ദേവസ്വം ബോർഡിന് കാര്യങ്ങൾ തീരുമാനിക്കാം. കീഴ്വഴക്കമനുസരിച്ച് തീരുമാനമെടുക്കാം.

ദേവസ്വം ബോ‍ഡിന്‍റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി വി വിഷ്ണുനാരായണന്‍, ടി എല്‍ സിജിത്ത്, പി ആര്‍ വിജീഷ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃതസമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹര്‍ജിക്കാരുടെ നിലപാട്. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയില്‍ ജനനത്തിന്റെ പേരിലല്ല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.

ശബരിമലയിലൊഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തില്‍ യോഗ്യത നേടിയ എല്ലാവര്‍ക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേല്‍ശാന്തി നിയമനം പൊതു, സ്ഥിരനിയമനമല്ല. ബ്രാഹ്‌മണരില്‍ നിന്നുള്ള വിഭാഗങ്ങളെയും ഒഴിവാക്കി നിര്‍ത്തുന്നതിനാല്‍ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല. 2015ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ശബരിമല മേല്‍ശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply