തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ. തിരൂർ സ്വദേശി ഹോട്ടൽ ഉടമയായ സിദ്ധിക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്‌നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. പ്രതികൾ ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.
ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന വിവരം. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തിൽ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികൾ മൃതദേഹം തള്ളിയെന്ന് പറയുന്ന അഗളിയിൽ നാളെ മലപ്പുറം എസ്പി നേരിട്ടെത്തും. പൊലീസ് പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

