വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗർ പുത്തൻ പുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയിൽ പിടിച്ചതാണ് അഭിജിത്തിന് ഷോക്കേൽക്കാനിടയായത്. അന്വേഷണത്തിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽനിന്ന് ഇലക്ട്രിക്ക് വയർ, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply