വിസി നിയമന നടപടികളിലേക്ക് കടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലയിൽ വിസിമാരെ നിയമിക്കും

സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാവുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു

അതേ സമയം, കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിൽ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രം​ഗത്തെത്തിയിരുന്നു. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ​ഗവർണർ വിമർശനമുന്നയിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ​ഗവർണർ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply