കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എബിവിപിയും. തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ അനാസ്ഥ കൊണ്ടാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.
കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാരാണെന്നും
അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ മറുവശത്ത് വിദ്യാർത്ഥികൾ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കൺതുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യൽമീഡിയ ഗിമ്മിക്കുകളുമല്ല. മിഥുന്റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

