മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം. കേസിൽ എട്ട് ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് മലയാള വേദി പ്രവർത്തകർ ഇതിനായി രംഗത്ത് വന്നത്.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടികൂടാനോ, ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. ഇന്നലെ അട്ടപ്പാടി ഗവൺമെന്റ് കോളേജിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കെ വിദ്യ സ്വിഫ്റ്റ് കാറിലാണ് ജൂൺ രണ്ടിന് നടന്ന അഭിമുഖത്തിന് കോളേജിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിട്ടില്ല. വിദ്യയെ ഇറക്കി കോളേജിന് പുറത്ത് പോയ കാർ പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വിദ്യയെ കൂട്ടിക്കൊണ്ടുപോകാനാണ് തിരിച്ചെത്തിയത്. ഈ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയി.
സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ തന്നെ അട്ടപ്പാടി കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടിരുന്നു. വ്യാജ സർട്ടിഫിക്കറ്റെന്ന് ഉറപ്പിച്ച ശേഷം കോളേജിൽ നിന്ന് വിദ്യയെ ബന്ധപ്പെടുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിന് കോളേജ് അധികൃതർ കൈമാറി.
സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോഴാണ് കോളേജ് അധികൃതർ ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേയെന്ന് വിദ്യയോട് ചോദിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റല്ലെന്നും ആരാണ് അങ്ങനെ പറഞ്ഞതെന്നും വിദ്യ തിരിച്ചു ചോദിച്ചെന്ന് കോളേജ് അധികൃതർ പറഞ്ഞു. മഹാരാജാസ് കോളേജാണ് ഇത് വ്യാജരേഖയെന്ന് വിദ്യക്ക് മറുപടി നൽകിയപ്പോൾ, താൻ അന്വേഷിക്കട്ടെ എന്നാണ് വിദ്യ പ്രതികരിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

