വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചില്‍ നടക്കും.
ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്‌എസ്‌എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററില്‍ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചില്‍ തുടരും. മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ 291 പേരുടെ മരണമാണ് സ്ഥീരികരിച്ചത്. 29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

