മാനന്തവാടി ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തി വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം, കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, മാനന്തവാടി രൂപത സഹായ മെത്രാൻ അലക്‌സ് താരാമംഗലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എം.പിയുടെ സ്ഥിരം പ്രതിനിധി മണ്ഡലത്തിൽ ഉണ്ടാവണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ നിവേദനമായി ബിഷപ്പുമാർ രാഹുലിനു സമർപ്പിച്ചിട്ടുണ്ട്.
വർഷങ്ങളായിട്ടും കൃത്യമായ കേന്ദ്ര പദ്ധതികൾ എത്താത്ത മണ്ഡലമാണ് വയനാടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യ-വന്യജീവി സംഘർഷവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും മണ്ഡലത്തിലുണ്ട്. യുവജനങ്ങൾ പഠനത്തിനും ജോലിക്കുമായി വയനാട്ടിൽനിന്ന് പാലായനം ചെയ്യുന്ന സാഹചര്യമാണുള്ളത്. ജില്ലയിൽ ചികിത്സാ-ഗതാഗത സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
ബദൽപാതകളുടെയും ചുരം റോഡിന്റെയും വികസനം അനിവാര്യമാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി റെയിൽവേ പദ്ധതിയെന്നത് വയനാട്ടുകാരുടെ സ്വപ്നം മാത്രമായിരുന്നു നിൽക്കുകയാണ്. രാത്രിയാത്ര നിരോധനത്തിൽ മാറ്റംവരാത്തത് മാറിമാറി വന്ന സർക്കാരുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും വഞ്ചനാപരമായ സമീപനമാണെന്നും ബിഷപ്പുമാർ നിവേദനത്തിൽ ആരോപിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

