വയനാട്ടിലേത് ദേശീയ ദേശീയതലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി; സുരേഷ് ഗോപി ദുരന്തഭൂമിയിൽ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പൊലീസ് അക്കാദമിയിൽ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പൊലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഒരു നാടാകെ ഇല്ലാതായതിന്റെ നടുക്കം ജനങ്ങളിലുണ്ട്. മനുഷ്യത്വം സേനകളുടെ മുഖമുദ്രയാവുന്ന സന്ദർഭമാണ് കണ്ടത്. മാതൃകാപരമായ പൊലീസ് ഇടപെടലുണ്ടായി. സ്വന്തം ജീവൻ തൃണവത്ഗണിച്ചാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപരന്റെ ജീവിതം തന്റെ ജീവിതത്തേക്കാൾ വലുതെന്ന ബോധ്യമാണ് എല്ലാവരെയും നയിച്ചത്. ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. രക്ഷാപ്രവ‍ർത്തനത്തിൽ എല്ലാ സേനാംഗങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായതാണ് വയനാട്ടിൽ കണ്ടത്. ജീവൻ പണയപ്പെടുത്തി സേനകൾ നടത്തിയ രക്ഷാ പ്രവർത്തനം അഭിനന്ദനാർഹമാണ്. ദുരന്ത മുഖങ്ങളിൽ മനുഷ്യ സ്നേഹത്തിൻ്റെ ഊഷ്മളത കേരളം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു.

അതേസമയം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply