നിയമസഭ പാസാക്കിയ വനഭേദഗതി ബില്ലുകളിൽ ഒപ്പിടണം എന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കണ്ടു. മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ആവശ്യം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ച ശേഷം മന്ത്രിമാർ പറഞ്ഞു.
കഴിഞ്ഞവർഷം ഒക്ടോബറിൽ ചേർന്ന നിയമസഭ സമ്മേളനമാണ് വനം വന്യജീവി ഭേദഗതി ബില്ലുകൾ പാസാക്കിയത്.എന്നാൽ ഇത്രയും നാൾ കഴിഞ്ഞിട്ടും ഗവർണർ ബില്ലിൽ ഒപ്പിട്ടില്ല. മന്ത്രിസഭ കാലാവധി കഴിയാൻ രണ്ടുമാസം മാത്രം ബാക്കിയിരിക്കുകയാണ് മലയോര ജനതയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ബില്ലുകളിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കണ്ടത്.
ജീവനോപാധികൾ നശിപ്പിക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് വനം വന്യജീവി ബില്ലുകൾ. വന്യജീവി ശല്യം രൂക്ഷമായതോടെ ക്രൈസ്തവ സഭകൾ സർക്കാരിനെതിരേ വിീമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബിൽ സർക്കാർ പാസാക്കിയത്.

