നിർമാതാവ് സാന്ദ്ര തോമസ് തനിക്കെതിരായ വധഭീഷണിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഫെഫ്ക അംഗം റെനി ജോസഫ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയന്ന് കാണിച്ച് സാന്ദ്ര പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നണ് സാന്ദ്രയുടെ ആരോപണം.
പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്എച്ച്ഒ ഒരുക്കിക്കൊടുത്തുവെന്നും പരാതിയിൽ പറയുന്നു . ബി ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ അംഗങ്ങൾ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും സാന്ദ്ര പരാതിയിൽ ആരോപിക്കുന്നു.
നേരത്തെ സാന്ദ്ര ആരോപണങ്ങളുമായി മുന്നോട്ട് വന്നതോടെ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നതുകൊണ്ട് മാത്രമാണ് നടപടിയെടുത്തത്. ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ ഫെഫ്ക ഭാരവാഹികൾക്ക് അറിയാമായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പ് നൽകാൻ പോലും അവർ കൂട്ടാക്കിയില്ലന്നും സാന്ദ്ര പറഞ്ഞു.