വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ്

വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടേയും എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഫോണുകളായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് മുഹമ്മദ് കാസിം നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 29 തിന് തുടര്‍വാദം നടക്കും. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ട് പോലും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരന്‍ വടകര കോടതിയെ സമീപിച്ചത്.

വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതി ചേർത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply