ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേത് ദുർബല സ്ഥാനാർത്ഥികൾ; സിപിഐഎമ്മിന് വോട്ട് മറിക്കാനുള്ള നീക്കമെന്ന് കെ.മുരളീധരൻ എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പി.ഐ.എമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി. വടകര മണ്ഡലത്തിൽ ഉൾപ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും കെ.മുരളീധരൻ ആരോപിച്ചു. അതേ സമയം മുരളിധരന്റെ പ്രതികരണം തോൽവി ഭയം കാരണമാണെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പ്രതികരിച്ചു. മുരളീധരൻ വാ പോയ കോടാലിയാണെന്നായുന്നു ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ മറുപടി.

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത്. പ്രഖ്യാപിച്ച 12 മണ്ഡലങ്ങളിൽ എട്ടിടത്തും ദുർബല സ്ഥാനാർഥികളാണ്. രാജീവ് ചന്ദ്രശേഖരൻ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാർഥിയല്ല. ദുർബല സ്ഥാനാർഥികളെ ബിജെപി നിർത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്നും കെ.മുരളീധരൻ പറഞ്ഞു.

കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ തിരിച്ചടിച്ചു.

അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങൾ ആണെന്നും ഒരേ തൂവൽ പക്ഷികൾ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പറഞ്ഞു.

തൃശൂരിലാണ് കൂടുതൽ വോട്ട് ബിജെപിയിലേക്ക് മറിയാൻ സാധ്യതയെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply