ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി

എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി. ഇത് 37–ാം തവണയാണ് ലാവ്‌ലിൻ ഹർജി മാറ്റിവയ്ക്കുന്നത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവു മൂലം പരിഗണിച്ചിരുന്നില്ല.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9–ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഹർജി പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഈ ബെഞ്ച് പരിഗണിച്ച മറ്റു രണ്ടു ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടുപോയതോടെ വൈകിട്ട് 3.30നു ശേഷമാണ് ലാവ്‌ലിൻ ഹർജികൾ പരിഗണനയ്ക്കു വന്നത്.

സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷനൽ സൊളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞു പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി ഹർജികൾ പിന്നീടു പരിഗണിക്കാനായി മാറ്റി.

ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളളരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സിബിഐയുടേതടക്കം ഹർജികളും വിചാരണ നേരിടേണ്ടവർ തങ്ങൾക്കും ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണു സുപ്രീം കോടതിയിലുള്ളത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply