ഛായാഗ്രാഹകൻ സമീർ താഹിർ എക്‌സൈസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി. ലഹരി കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെ എക്‌സൈസ് സോണൽ ഓഫീസിൽ സമീർ താഹിർ ഹാജരായത്. എക്‌സൈസ് നോട്ടീസ് നൽകിയത് പ്രകാരമാണ് സമീർ സോണൽ ഓഫീസിൽ എത്തിയത്. സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവർ ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി സമീർ രാവിലെ തന്നെ എത്തിയിരുന്നെങ്കിലും എക്‌സൈസ് ഉച്ചയ്ക്കുശേഷം സമയം അനുവദിക്കുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. അർധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്‌ലാറ്റിൽ വെച്ചാണ് മൂന്ന് പേരേയും പിടികൂടിയത്.
അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

