റോഡ് ക്യാമറ: പരിവാഹന്‍ സൈറ്റില്‍ 29,800, ഇ-ചെലാന്‍ അയച്ചത് 18,830 പേര്‍ക്ക്

റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്ബോള്‍ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങള്‍.

എന്നാല്‍ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച്‌ പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകള്‍ മാത്രമാണ്. നിയമലംഘനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകള്‍ നിയമലംഘനങ്ങള്‍ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്ബോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികള്‍ക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങള്‍ മാത്രം. ഇതില്‍ ഇ- ചെലാൻ അയച്ചത് 18,830 എണ്ണം.

2005 ന് മുൻപുള്ള വാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഒന്നും നിലവിലുള്ള നിയമപ്രകാരം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമില്ല. നാല് വയസില്‍ താഴെയുള്ള കുട്ടിയെ കാറിന്റെ മുൻസീറ്റില്‍ മടിയിലിരുത്തിയാലോ പന്ത്രണ്ട് വയസ്സ് വരെയുള്ള ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലിരുന്നാലോ പിഴയിളവിനും തീരുമാനം ഉണ്ട്. എന്നാല്‍ ഇത്തരം വേര്‍തിരിവുകളൊന്നും നിലവിലെ എഐ സംവിധാനത്തില്‍ പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുമില്ല. മാത്രമല്ല ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തില്‍ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നല്‍കിയിട്ടുള്ളത്. ഇതും പിഴയീടാക്കല്‍ നടപടികളില്‍ കാലതാമസമുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുണ്ട്. വേണ്ടത്ര സമയം കിട്ടിയിട്ടും കുറ്റമറ്റ സംവിധാനം ഒരുക്കാനായില്ലെന്ന് മാത്രമല്ല ക്യാമറ പ്രവര്‍ത്തിച്ച്‌ തുടങ്ങി ആഴ്ച ഒന്ന് തികയാറായിട്ടും അപര്യാപ്തതകള്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply