റമദാൻ-വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടലെന്നും അത് പുന:പരിശോധിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം

കൺസ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകൾക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. 280 ചന്തകൾ തുടങ്ങാൻ തീരുമാനിച്ചതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്.

മുൻകാലങ്ങളിൽ ഇത്തരം അനുമതി നൽകിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹർജി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply