രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന നാൽപ്പത് ലക്ഷത്തിലധികം രൂപയുമായി യുവാവ് വാളയാർ പൊലീസിന്റെ പിടിയിലായി . ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള സ്വകാര്യ ബസിലായിരുന്നു ബിജീഷിന്റ യാത്ര. തൃശൂരിൽ ഇറങ്ങി കാത്തു നിൽക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാൽ ബസ് വാളയാറിലെത്തിയപ്പോൾ എക്സൈസിന്റെ പതിവ് പരിശോധനക്കിടെ യുവാവ് പിടിക്കപ്പെടുകയായിരുന്നു.
ജോലി ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ പ്രതികരണം.കയ്യിലുള്ള ബാഗിൽ നിന്ന് വസ്ത്രം പുറത്തേക്കെടുക്കാൻ പറഞ്ഞതോടെ ബിജീഷ് വിസമ്മതിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്. നാൽപ്പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപയാണ് ഉണ്ടായിരുന്നത്. കച്ചവട ആവശ്യത്തിന് കരുതിയ പണമെന്ന് വീണ്ടും മൊഴിമാറ്റി പറഞ്ഞതോടെ ഉദ്യോഗസ്ഥർ രേഖ ആവശ്യപ്പെട്ടു. ഒന്നും കയ്യിലില്ലെന്ന് മറുപടി പറഞ്ഞതോടെ പണത്തിനൊപ്പം യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

