രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ഈ മാസം 22 വരെ റിമാന്റിൽ

സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം വഞ്ചിയൂർ കോടതി തള്ളി.കേസിലെ നാലാം പ്രതിയായ രാഹുലിനെ 22 വരെ കോടതി റിമാൻഡ് ചെയ്തു. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും.

രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കൽ പരിശോധന നടത്തിയപ്പോളും റിപ്പോർട്ട്. ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയിൽ നിന്ന് ഇക്കഴിഞ്ഞ ആറാം തീയതി ഡിസ്ചാർജ് ആയതും, മരുന്നുകൾ കഴിക്കുന്നതും പുതിയ മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു.

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ഇന്നലെ കൊല്ലത്തും എല്ലാം കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply