മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർടട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം. 

വിജിലൻസ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. യഥാർ്ഥ കത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊഴിയെടുപ്പ് തുടരുക മാത്രമാണ് ചെയ്യുന്നത്. കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ നിർത്താൻ തന്നെയാണ് സാധ്യത.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply