തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിസന്ദേശം. ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശം. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സർക്കാർ ഓഫീസുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, കോടതികൾ, ബാങ്കുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ബോംബ് വെച്ചെന്ന വ്യപക സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസും ബോംബ് സ്‌ക്വാഡും വട്ടംചുറ്റുകയാണ്. ദിവസവും പൊലീസിനെ വട്ടം ചുറ്റിച്ച് എത്തുന്ന സന്ദേശങ്ങളെല്ലാം ഡാർക്ക് വെബ്ബിലെ ഇ-മെയിൽ വിലാസത്തിൽ നിന്നായതിനാൽ പ്രതിയിലേക്കെത്താൻ കഴിയുന്നില്ല. ഭീഷണി ഓരോ ദിവസവും തുടരുമ്പോഴും ഉറവിടം കണ്ടെത്തൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
പൊലീസുകാർ വട്ടം ചുറ്റുന്നത് കണ്ട് ആസ്വദിക്കുന്ന സൈബർ സൈക്കോയാണ് തട്ടിപ്പ് മെയിലുകൾക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡാർക്ക് വെയ്ഡിലെ ഐപി വഴി രജിസ്റ്റർ ചെയ്ത ഹോട്ട്‌മെയിലിൽ നിന്നാണ് സന്ദേശങ്ങളെല്ലാം എത്തുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ചുള്ള പല കാര്യങ്ങളും ഇ മെയിലുകളിലുണ്ട്.. ഇ മെയിലിൻറെ ഉറവിടം തേടിപോയിട്ടും പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രാജ്യ സുരക്ഷയ ബാധിക്കുന്ന കാര്യമായതിനാൽ പരാമവധി വിവരം പങ്കുവയ്ക്കണെമന്നാവശ്യപ്പെട്ട് മൈക്രോ സോഫ്റ്റിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ ഭീഷണിയുണ്ടാതിനെ തുടർന്ന് പരിശോധിക്കിടെ തേനിച്ച കൂട് ഇളകി ജീവനക്കാരെയും അപേക്ഷരെയും തേനീച്ച ആക്രമിച്ചു. ഇതിന് പിന്നാലെ കളക്ടറുടെ വ്യാജ ഇ-മെയിൽ അഡ്രസിൽ നിന്ന് മാപ്പ് പറഞ്ഞ് അടുത്ത സന്ദേശമെത്തി. ഇതാണ് ഏതോ സൈബർ സൈക്കോയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കാൻ കാരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

