മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പാൾ. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിൻറെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിൻറെയും രേഖകളും പ്രിൻസിപ്പാൾ പുറത്തുവിട്ടു. വിവാദത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
ആർഷോ കൃത്യമായി ക്ലാസിൽ വരാത്തതിനാൽ റോൾ ഓട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആർഷോ റീ അഡ്മിഷൻ എടുത്തു. റി അഡ്മിഷൻ എടുത്താൽ ജൂനിയർ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആർഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാൻ ഫീസും അടച്ചിരുന്നു. എന്നാൽ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷൻ എടുത്തതിനാലാണ് അവർക്കൊപ്പം റിസർട്ട് വന്നത്. റി അഡ്മിഷൻ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ജൂനിയർ ബാച്ചിനൊപ്പം റിസർട്ട് വന്നതിൽ ആർഷോ ഗൂഢാലോചനവാദം ആവർത്തിച്ചതോടെയാൾ പ്രിൻസിപ്പാളിൻറെ വിശദീകരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

