മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്കിനി പിടി വീഴും

മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിരിക്കുന്നത്.

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണ നിയമം പ്രകാരം നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

മുനിസിപ്പാലിറ്റി ആക്ടിൽ തന്നെ 10,000 രൂപ വരെ പിഴയീടാക്കാനുള്ള വ്യവസ്ഥയുണ്ട്. വാഹനങ്ങൾ വിട്ടുകിട്ടണമെന്നുള്ളവർ കോടതിയിലേക്ക് നേരിട്ട് വരട്ടെയെന്നും ഡിവിഷൻ ബഞ്ച് വാക്കാൽ പറഞ്ഞു. മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരത്തെ മാലിന്യമല ദിവസങ്ങളോളം കത്തിയസംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയയെടുത്ത കേസാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply