കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റ സ്വാധീന ഫലമായി അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി 4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇന്നും ജില്ലയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. കഴിഞ്ഞ ദിവസത്തെ മഴയിൽ കളമശ്ശേരിയിൽ 400ലധികം വീടുകളിൽ വെള്ളം കയറിയിരുന്നു.
ഇടപ്പള്ളി അരൂർ ദേശീയപാതയിൽ ഉൾപ്പെടെ നഗരത്തിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. മഴകെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന് സൂചനയുള്ളതിനാൽ ജാഗ്രത വേണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളകെട്ടും മണ്ണിടിച്ചിൽ ഭീതിയും ഒഴിഞ്ഞില്ല. ഇന്നലെ വൈകീട്ട് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 11 ക്യാമ്പുകളിലായി 332 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

