കൊച്ചി മുനമ്പത്തുനിന്ന് കടലിൽപോയ ബോട്ട് കണ്ണൂർ തീരത്ത് കടലിൽ മുങ്ങി. ഷൈജ എന്ന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളുകളെ രക്ഷപ്പെടുത്തി. 20 ദിവസം മുൻപാണ് ഷൈജ എന്ന ബോട്ട് മത്സ്യബന്ധനത്തിനു പോയത്. ആദ്യ ദിവസങ്ങളിൽ എൻജിന്റെ തകരാറ് ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു. എന്നാൽ ഇന്നലെ പുലർച്ചയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാൻ തൊഴിലാളികൾക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂർണമായും കടലിൽ മുങ്ങി.
ബോട്ടിലുണ്ടായിരുന്ന കാസർകോട് സ്വദേശി കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ബോട്ട് പൂർണമായും നടുക്കടലിൽ മുങ്ങി. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ ‘മദർ ഇന്ത്യ’യിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്. കണ്ണൂർ തീരത്തുനിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

