സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടയ്ക്കണം. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്താണ് അവകാശമെന്നും മന്ത്രി ചോദിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിന് മുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മതസൗഹാർദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കും. ഏത് വിഭാഗങ്ങൾ ഇത് ചെയ്താലും നടപടിയെടുക്കും. ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്ന് തന്നെയാണ് ന്യൂനപക്ഷവകുപ്പ് മന്ത്രിയെന്ന നിലയിൽ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയങ്ങളിലാണ് ദൈവം കുടികൊള്ളുന്നത്. രണ്ട് ഹൃദയങ്ങൾ സ്‌നേഹത്തിൽ ഒരുമിച്ച് പോകുന്നുവെങ്കിൽ അതിൽ തെറ്റില്ല. എല്ലാവരും സൗഹാർദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ് കേരളം. സൗഹാർദം തകർക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. പാലോളി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതുപോലെ ജെ.ബി കമ്മിഷൻ റിപ്പോർട്ടും നടപ്പാക്കും. അടുത്ത ആഴ്ചയോടെ എല്ലാ വകുപ്പുകളിൽനിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കും. യോഗം വിളിച്ച് റിപ്പോർട്ട് നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

