മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസംഗം.
അവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാർത്ഥിക്കേണ്ടത്. എവിടെ മനസ് നിർഭയത്വത്തോട് കൂടിയായിരിക്കാൻ ആഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാർത്ഥന വളരെ ഫലപ്രദമായി പ്രാർത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയിൽ ഭയപ്പെടുത്തുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാൽ അതിന് പല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിലയിൽ ഭീഷണികളുടെ സ്വരങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ഉയരുമ്പോൾ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാൻ നമ്മൾ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

