ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭയുടെ ആസ്ഥാനം സന്ദർശിച്ചു. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. മുൻ നിശ്ചയപ്രകാരം എൻഡിഎയുടെ സ്നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ന് മുതൽ സ്നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്നേഹയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. സ്നേഹയാത്രയിൽ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകൾ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യൻ വീടുകളിലും എത്താൻ സ്നേഹയാത്രയ്ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ എല്ലാ ക്രിസ്ത്യൻ വീടുകളിലും പത്ത്ദിവസം കൊണ്ട് എത്തിച്ചേരും. സ്നേഹയാത്രയ്ക്ക് എല്ലാവിധ ആശംസകളും പിതാവ് നേരുകയുണ്ടായി. കൂടുതൽ ഐക്യവും സ്നേഹവും പരസ്പര സൗഹാര്‍ദ്ദവും ഊട്ടിഉറപ്പിക്കാനുള്ള യേശുക്രിസ്തുവിൻ്റെ സന്ദേശം പരമാവധി വീടുകളിൽ എത്തിക്കാനാണ് പിതാവ് ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്നേഹയാത്രയിൽ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്നേഹയാത്രയിൽ പരിശ്രമിക്കും. വി ഡി സതീശൻ്റെ കോൺഗ്രസിനെക്കാൾ മതന്യൂനപക്ഷങ്ങൾക്ക് വിശേഷിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് വിശ്വാസം ബിജെപിയോടാണ്. സതീശൻ ചപ്പടാച്ചി നേതാവാണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സതീശൻ മത സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങി വോട്ട് അഭ്യർത്ഥിക്കും. പിന്നീട് അവരെ തള്ളിപ്പറയും. കോൺഗ്രസിൽ ഇങ്ങനെ ഒരു നേതാവ് ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയും, കെ മുരളീധരനും, രമേശ് ചെന്നിത്തലയും കാണിക്കാത്ത ബഹുമാനക്കുറവാണ് സാമുദായിക നേതൃത്വങ്ങളോട് വി ഡി സതീശനെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ക്രിസ്ത്യൻ സമൂഹവുമായി ഇടപഴകാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് സ്നേഹയാത്ര. ക്രൈസ്തവരുടെ വീടുകളിൽ പാർട്ടി പ്രവർത്തകർ സന്ദർശനം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഡിസംബർ 20 മുതൽ 30 വരെ സ്നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ക്രിസ്തുമസ് ആശംസകൾ കൈമാറുമെന്നും അറിയിച്ചിരുന്നു. മണിപ്പൂർ വിഷയത്തിൻ്റെ പേരിൽ അകൽച്ച കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് സ്നേഹയാത്ര എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിൻ്റെ ഭാഗമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചിരുന്നു. ജനുവരിയിൽ പദയാത്ര നടത്താനാണ് തീരുമാനം. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 20 പാർലമെന്റ് മണ്ഡലങ്ങളിലൂടെയാണ് പദയാത്ര കടന്ന് പോകുന്നത്. ഒരോ ദിവസവും കാൽ ലക്ഷം പ്രവർത്തകർ പദയാത്രയിൽ അണിനിരക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

