കേന്ദ്ര ബജറ്റിനെക്കുറിച്ച് എൽഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പിണറായി സർക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉണ്ണാക്കനെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുരേന്ദ്രൻ ബജറ്റിൽ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും ക്ഷണിച്ചു.
മോദി വിരുദ്ധതയുടെ കാര്യത്തിൽ പരസ്പരം മൽസരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭ കാണില്ലെന്നും എയിംസിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ലെന്നും കൂട്ടിച്ചേർത്തു.
കിനാലൂരിൽ എയിംസ് വരുന്ന കാര്യത്തിൽ ബിജെപിക്ക് പ്രശ്‌നമില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ലോബി സജീവമായി രംഗത്തുണ്ട്. കെ. മുരളീധരനെ കോൺഗ്രസ് ബലിയാടാക്കുകയാണ്. കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും മക്കളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. ആർക്കും എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാവുന്ന നേതാവാണ് കെ മുരളീധരൻ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

