പ്രവർത്തനം നിർത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിട്ടില്ല; എ.ഐ ക്യാമറ കേസിൽ സർക്കാരിന് തിരിച്ചടിയില്ലെന്ന് ആന്റണി രാജു

എ.ഐ ക്യാമറയിൽ ഹൈക്കോടതി എതിർഭാഗത്തെ കേട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ക്യാമറ പ്രവർത്തനം നിർത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിട്ടില്ല. സർക്കാർ ഒരു രൂപപോലും കരാർ നൽകിയിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ആരോപാണം കോടതിക്ക് വിശ്വസനയീമായി തോന്നിയിരുന്നുവെങ്കിൽ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിർത്തിവെക്കാൻ കോടതി ഇന്നുതന്നെ ഉത്തരവിടുമായിരുന്നു.

പ്രഥമദൃഷ്ട്യാ ആ ഹർജിയിൽ ഇതിലൊന്നും ഇടപെടേണ്ട കാര്യം ഇല്ലാത്തത് കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരുന്നത്. അതുകൊണ്ടാണ് പദ്ധതി നിർത്തിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്. ക്രമക്കേടോ അഴിമതിയോ ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് തന്നെ പദ്ധതി നിർത്തിവെക്കാൻ കോടതി ഉത്തരവിടുമായിരുന്നു. അത്തരമൊരു ഉത്തരവിടാത്തത് തന്നെ പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ യാതൊരു കഴമ്പും ഇല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്- ഗതാഗത മന്ത്രി വ്യക്തമാക്കി.

അതേസമയം എ.ഐ ക്യാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സർക്കാർ പണം നൽകരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനു ടെൻഡർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply