പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ. മുരളീധരൻ എം.പി രംഗത്തെത്തിയിരിക്കുകയാണ്. പത്മജയുടെ തീരുമാനത്തോട് അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരൻ പറഞ്ഞു.
പത്മജയെ കിട്ടിയതുകൊണ്ട് ബി.ജെ.പിക്ക് കാൽക്കാശിന്റെ ഗുണം ചെയ്യില്ല. പത്മജക്ക് എന്നും കോൺഗ്രസ് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണ്. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ ഒരിക്കലും വർഗീയതയുമായി സന്ധിചെയ്തിട്ടില്ല. മതേതരമനസുള്ളവർക്കെല്ലം ഈ നീക്കം വേദനയുണ്ടാക്കുന്നതാണ്. വർക്ക് അറ്റ് ഹോമിലുള്ള പത്മജക്ക് പാർട്ടി മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. കെ. കരുണാകരന്റെ അന്ത്യവിശ്രമസ്ഥലത്ത് സംഘികൾ നിരങ്ങാൻ അനുവദിക്കില്ല. പത്മജയുടെ ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും. പാർട്ടിക്കെതിരെ നിൽക്കുന്നത് ഇനി സഹോദരിയായാലും സന്ധിയില്ല. 52,000 വോട്ടിന് കെ. കരുണാകരൻ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പിൽ രാമകൃഷ്ൻ വിജയിച്ച സീറ്റിൽ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയിൽ തൃശ്ശൂരിൽ തൃകോണമത്സരത്തിൽ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കിൽ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാൻ എവിടെയും പരാതിപ്പെടാൻ പോയിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
പത്മജ പറഞ്ഞ ഒരുകാര്യത്തിനും അടിസ്ഥാനമില്ല. ഇത്രയും വളർത്തിവലുതാക്കിയ പാർട്ടിയല്ലേ കോൺഗ്രസ്. കോൺഗ്രസുവിട്ടുപോയപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും എടുക്കാത്ത കാലത്ത് ബി.ജെ.പിയുമായി താൻ കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഇതിനിടെ, പത്മജക്ക് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നും തൃശ്ശൂരിൽ ഒരു വിഭാഗം ബോധപൂർവം തോൽപിക്കുകയായിരുന്നുവെന്നും ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. നിലവിൽ പത്മ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ പിന്തുണ നൽകും. ഞാനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നില്ല. ഡി.സി.സി ഓഫീസിൽ പോലും പോയിട്ടില്ല. പിന്നെ, കോൺഗ്രസ് വിടുകയെന്നത് പ്രയാസമുള്ള ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് വീട്ടിലിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ, ചില ബന്ധുക്കളും മറ്റും അഭിപ്രായപ്പെടുകയായിരുന്നു സാധ്യതകളുണ്ടെങ്കിൽ ഉപയോഗിക്കണമെന്ന്. അതനുസരിച്ച് നീക്കമാണ് പത്മജയുടെ ഭാഗത്തുനിന്നുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. പത്മ ചാലക്കൂടിയിൽ ഇത്തവണ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

