തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി. പൂരം കലക്കൽ റിപ്പോർട്ട് മന്ത്രിസഭ യോഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു സൂചന നൽകിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടി എന്നും മുഖ്യമന്ത്രി വിശദമാക്കി.
തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
കോടതി വിധി പ്രകാരം ബന്തവസ് ശക്തമാക്കിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും പ്രശ്നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1600ലധികം പേജുള്ള റിപ്പോർട്ടാണ് എംആർ അജിത് കുമാർ സമർപ്പിച്ചിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

