ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. പി.സി. ജോർജ്ജിനെ
ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാർഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
‘എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു. എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിൻറെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.’
ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ശ്യാമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇക്കാര്യം ഔദ്യോഗികമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും അറിയിച്ചു. എന്നാൽ പാർട്ടി സംഘടനാ ചുമതല ശനിയാഴ്ച തന്നെ താൻ രാജിവച്ചതായി ശ്യാം മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തി ഇന്നലെ തന്നെ സംഘടനാ ചുമതല ഉപേക്ഷിച്ചെന്നാണു കുറിപ്പിലുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

