‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’; ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എമ്മിനെയും എൽ ഡി എഫിനെയും ഉന്നം വെച്ചുള്ളതാണ് ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ. ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണെന്നും ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ പി ജാഗ്രത കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്. ഇ പി ജയരാജൻ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും എൽ ഡി എഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ജീവിതം ഏതൊരാൾക്കും ആവേശമുണർത്തുന്നതാണെന്നും കെ സുരേന്ദ്രനും കെ സുധാകരനും ഒരേ രീതിയിലാണ് എല്ലാ കാലത്തും പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഈ തെരഞ്ഞെടുപ്പ് എൽ ഡി എഫിന് കേരളത്തിൽ ചരിത്രവിജയം സമ്മാനിക്കുന്നതായിരിക്കുന്നതായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താകെ ബി ജെ പിക്കെതിരെയുള്ള ജനമുന്നേറ്റമാണ് ദൃശ്യമാകുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അവസരമെന്ന് രാജ്യത്തെ ജനങ്ങൾ തിരിച്ചറിയണം. ബി ജെ പിക്കെതിരെയുള്ള വലിയൊരു മുന്നേറ്റം എല്ലായിടത്തും ഉയർന്നുവരുന്നു. കേരളത്തിൽ ബി ജെ പിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ ബി ജെ പിക്ക് ഒരു സീറ്റുപോലും നേടാൻ കഴിയില്ലെന്ന് മാത്രമല്ല, ഒരു മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിനെതിരെ നിലപാട് സ്വീകരിച്ച രണ്ടുകൂട്ടരിലൊന്ന് ബി ജെ പിയാണ്. കേരളത്തിൽ നിന്ന് വിജയിച്ചുപോയ യു ഡി എഫിന്റെ ഭാഗമായ 18 അംഗങ്ങളും കോൺഗ്രസും യു ഡി എഫും കേരളാ വിരുദ്ധസമീപമാണ് സ്വീകരിച്ചുവന്നത്. ഇത് ജനങ്ങൾ വലിയ മനോവേദനയിലാണ് സ്വീകരിച്ചത്. കേരള വിരുദ്ധശക്തികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരം എന്നാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. മികച്ച വിജയം എൽ ഡി എഫ് സ്ഥാനാർഥികൾക്കുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply