പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യം വെച്ചുള്ള ബോംബ് നിർമ്മാണ കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നുവെന്നും താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബോംബ് നിർമ്മാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമ്മിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെടണം. കമ്മീഷൻ്റെ കൂടി പരിഗണനയിലുള്ള വിഷയമാണ് ഇത്. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം.
കെ.ടി ജയകൃഷ്ണനും പന്ന്യനൂർ ചന്ദ്രനും ഉൾപ്പെടെ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ട പ്രദേശമാണിത്. തീവ്ര മുസ്ലിം സംഘടനകളുടെ പിന്തുണ നേടാനുള്ള നീക്കമാണ് നടന്നത്. സംഭവത്തിൽ ബോംബ് നിർമ്മാണ വിദഗ്ധൻമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂർ കേസ് ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

