സന്നിധാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. അയ്യപ്പ ദർശനത്തിനായുള്ള ക്യൂ നടപ്പന്തലിൽ തുടരുകയാണ്. ഇന്നലെ എത്തിയ തീർഥാടകരുടെ എണ്ണം രാത്രി 10 വരെ 60,983 ആണ്. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട്.
ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിൽ വെള്ളം കലങ്ങിയാണ് വരുന്നത്. തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്തു ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വെള്ളം ഒഴുക്കിക്കളഞ്ഞു.
നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്താൽ തീർഥാടകർ സ്നാനത്തിന് ഇറങ്ങുന്നതു തടയാനാണു തീരുമാനം. ഇന്നലെ പമ്പയിൽ തീർഥാടകർ കുളിക്കരുതെന്നു കർശന നിർദേശമുണ്ടായിരുന്നു. ഒഴുക്ക് ശക്തമായാൽ സ്നാനത്തിന് ഇറങ്ങുന്നത് അപകടമാണ്.
നദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് ക്രമീകരണങ്ങൾക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ് എന്നിവിടങ്ങളിൽ 24 മണിക്കൂറും ക്യാംപ് ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേന, ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരും നിരീക്ഷണം ശക്തമാക്കി. റവന്യു ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പമ്പാ മണപ്പുറം, ത്രിവേണി, ആറാട്ട് കടവ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

