പത്മജയുടെ ബിജെപി പ്രവേശം കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം മാത്രം, ഇപ്പോൾ ആവേശം കൊള്ളുന്ന പലരുമായും ചർച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രൻ

കോൺഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരളത്തിലെ കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോൺഗ്രസും തകർന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയിൽ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയിൽ ചേരുന്നത്. കേരളത്തിലും നിരവധി പേർ, പരിണിതപ്രജ്ഞനായ കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ, കേരളത്തിന്റെ ലീഡർ കെ കരുണാകരൻ മകൾ തുടങ്ങിയവർ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി വർധിച്ചു വരുന്നു എന്നതാണ്.

രാജ്യമാകെ അലയടിക്കുന്ന നരേന്ദ്രമോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ പറയാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാർട്ടിയുമായി ചർച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ് ഇവർ. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. കോൺഗ്രസിനെ വഞ്ചിച്ചെന്ന് ചിലർ പറയുന്നതു കേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്ക് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കും.

പദ്മജ വേണുഗോപാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമായിട്ടില്ലെന്നായിരുന്നു പ്രതികരണം. കോൺഗ്രസിന്റെ ഏജൻസി പണി മാധ്യമങ്ങൾ ഏറ്റെടുക്കരുത്. കോൺഗ്രസിനു വേണ്ടി പേനയുന്തുന്നവർക്ക് ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നിരാശ വർധിച്ച് എന്തു സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply