കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയെ വിമർശിച്ച് കെ സുധാകരൻ. ബോഡി ഗാർഡ് എന്നു പറയുന്ന ഗുണ്ടകൾക്ക് മുഖ്യമന്ത്രി വിട്ടുകൊടുത്തിരിക്കുകയാണെന്ന് സുധാകരൻ വിമർശിച്ചു. ഈ ഗുണ്ടകളാണ് എല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രകോപനവും ഉണ്ടാക്കിയിരുന്നില്ല. പൊലീസ് അതിക്രമത്തിനെതിരെ നോക്കിയിരിക്കില്ലെന്നും പ്രതികരിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. മാർച്ചിന് നേരെ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഇതിനിടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ടിയർ ഗ്യാസ് വേദിയിലേക്കാണ് വന്നതെന്നും ശ്വാസ തടസം ഉണ്ടായെന്നും സുധാകരൻ പറഞ്ഞു. നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിജിപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാനാരംഭിച്ച് മിനിറ്റുകൾക്കകം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രസംഗം തടസ്സപ്പെട്ടു. പൊലീസിന് നേരെ തിരിഞ്ഞ പ്രവർത്തകർ വലിയ രീതിയിലുള്ള കല്ലേറ് നടത്തി. ഇതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

