നിരാഹാരം അനുഷ്ഠിച്ച ഡീൻ കുര്യാക്കോസ് എംപിയുടെ ആരോഗ്യ നില വഷളായി; എം.പിയെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാറിൽ നിരാഹാര സമരം അനുഷ്‌ഠിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്.

മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27 ന് ഉച്ചയോടെ ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം തുടങ്ങിയത്. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാൻ ഉത്തരവിടുക, ആർ ആർ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. എന്നാൽ എംപിയുടെ സമരം സര്‍ക്കാര്‍ പരിഗണിച്ചേയില്ല. പക്ഷെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി.

കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തിൽ മൂന്നാറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മണി എന്ന സുരേഷ് കുമാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്. എന്നാൽ സ്ഥലം എംഎൽഎ എ രാജ മരിച്ച മണിയുടെ വീട്ടിലെത്തി സര്‍ക്കാരിന്റെ പത്ത് ലക്ഷം രൂപ ധനസഹായം അടിയന്തിരമായി കൈമാറുകയും കുടുംബാംഗത്തിന്റെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ സര്‍ക്കാരിന്റെ ഉറപ്പും നൽകിയിരുന്നു. മണിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താലും പിൻവലിച്ചത് ഇതേത്തുടര്‍ന്നായിരുന്നു. മണിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മൂന്നാറിലെ വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് നിരാഹാര സമരം പ്രഖ്യാപിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply