കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിന് തുടക്കമായി. ഇന്നു മുതൽ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടും.
ബാർ മുതലാളിമാർക്കുവേണ്ടി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. റോജി എം.ജോണാണ് നോട്ടിസ് നൽകിയത്. മദ്യനയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് എക്സൈസ്- ടൂറിസം മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബാർ ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകി. മദ്യനയ ഭേദഗതി അജൻഡയാക്കി 2024 മേയ് 21ന് ബാർ ഉടമകളുടെ യോഗം ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ചു ചേർത്തത് ഉന്നത ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
ബാർ കോഴ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്ത് കേസന്വേഷണം നടത്തി കുറ്റക്കാരായ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥന്മാർ, ഒത്താശ ചെയ്ത ബാർ ഉടമകൾ, ബാറുടമകളുടെ സംഘടന തുടങ്ങിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, എംഎൽഎമാരുടെ ഫോട്ടോ സെഷനുശേഷം സഭാംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ചായസൽക്കാരത്തിന്റെ ഫോട്ടോയും വിഡിയോയും എടുക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

