നടൻ ഭീമന്‍ രഘു സിപിഎമ്മിലേക്ക്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക് ചേക്കേറുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന്‍ രഘു  പറഞ്ഞു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്.

എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്- ഭീമന്‍ രഘു പറഞ്ഞു.

സംവിധായകന്‍ രാജസേനനും ഈയിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ വന്നതെന്നും എന്നാല്‍ അവിടെ തന്നെ കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നാണ് രാജസേനന്‍ പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററെ രാജസേനന്‍ നേരില്‍ കാണുകയും ചെയ്തു.

കഴിഞ്ഞ് ഏഴ് വര്‍ഷത്തില്‍ അഞ്ചോളം സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ലെന്നും രാജസേനന്‍ പറഞ്ഞിരുന്നു. ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടുള്ള അവഗണന മൂലമാണോ എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസൂത്രണം ചെയ്ത ഒരു സിനിമ പോലും നടന്നില്ല. ആരൊക്കെയോ എവിടൊക്കെയേ വെട്ടിയിട്ടുണ്ട്- രാജസേനന്‍ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply