ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണണെന്ന ഹർജിയിലെ ഉത്തരവിൽ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സണ്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന വിചാരണ കോടതി പരാമര്‍ശം തെറ്റാണ്. ഹർജി തള്ളിയ വിചാരണ കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply