തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ല; ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നു: ധനകാര്യമന്ത്രി

ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍.

തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ലെന്ന ഉദ്ദേശമാണുള്ളത്. അതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ധനകാര്യവകുപ്പ് നിര്‍ദിഷ്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആദ്യഘട്ട അന്വേഷണം പുരോഗമിക്കുകാണെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധനവകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി നടത്തുന്നുണ്ടെന്നും വ്യാജരേഖകള്‍ ചമച്ചുവെങ്കില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വര്‍ഷവും മസ്റ്ററിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവും അര്‍ഹതപ്പെട്ട സാധാരണക്കാര്‍ക്ക് ഇത് കിട്ടണമെന്നും അതില്‍ തടസ്സമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമപെന്‍ഷന്‍. ജീവിതം വഴിമുട്ടിയവര്‍ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply