കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകൊന്ന 11കാരൻ നിഹാൽ നൗഷാദിൻറെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകൻറെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.
തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്.
വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് കീഴ്‌പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയ്യാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

