തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് നയാസ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരണപ്പെട്ടത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിനുണ്ടായതും വലിയ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ജില്ലയിൽ അക്യുപങ്ചർ രീതിയിൽ വീട്ടിൽ പ്രസവങ്ങൾ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നൽകിയിട്ടും പോലീസ് അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങിയതെന്നുമാണ് ഉയരുന്ന ആരോപണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

