തിരുവനന്തപുരത്ത് ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്ന്; ശോഭന മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചെന്ന് ശശി തരൂര്‍

തിരുവനന്തപുരം ലോക്സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശോഭന സുഹൃത്താണ്. മത്സരിക്കില്ലെന്ന് ഫോണിൽ തന്നെ അറിയിച്ചു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ ബിജെപി വനിത സമ്മളനത്തില്‍ പങ്കെടുത്തതോടെയാണ്, ശോഭന ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പരന്നത്. വനിത സംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും അവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തതിന്‍റെ ചിത്രം ഹ്യൂജ് ഫാന്‍ മൊമന്‍റ് എന്ന പേരില്‍ അവര്‍ സമൂഹമാധ്യമത്തിലും പങ്ക് വച്ചിരുന്നു.

കേരളത്തിലെ ലോക്സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി  പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ  പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിന്‍റെ  പ്രതികരണം.

രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ  മത്സരിക്കരുതെന്നും തരൂർ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply