നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിൻകര മച്ചേൽ മണപ്പുറം ശരത് ഭവനിൽ കൃഷ്ണപ്രിയയാണ് (28) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ് ശരത് നൽകിയ പരാതിയിലാണ് നടപടി. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണപ്രിയയെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജൂലൈ 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ഡ്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് കൃഷ്ണ അബോധാവസ്ഥയിലായതെന്ന് പരാതിയിൽ ആരോപിക്കുന്നു. മുൻപ് ഇതേ രോഗത്തിന് മലയിൻകീഴ് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത ഇഞ്ചക്ഷനിലും അലർജി ഉണ്ടായതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

