തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊടിതട്ടി പോവരുത്, പരാജയം പരിശോധിക്കണം; സർക്കാരിനോട് ജനങ്ങൾക്ക് അതൃപ്തിയെന്ന് സി ദിവാകരൻ

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ സർക്കാരിനെതിരെ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാൻ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളർന്നെന്നും സി. ദിവാകരൻ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെൻഷൻ, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാത്തത്, സർക്കാർ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ കൊടുത്തതും സർക്കാർ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചതും വൈകി. സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നഷ്ടമായി. എൽ.ഡി.എഫ് സമഗ്രമായ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പൊടി തട്ടി പോവുകയല്ല വേണ്ടത്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് വോട്ടിൽ വലിയ കുറവുണ്ടായത് എന്തെന്ന് പരിശോധിക്കണം. എൽ.ഡി.എഫ് കണക്കുകൂട്ടലും പ്രതീക്ഷയും എല്ലാം അസ്ഥാനത്താക്കിയ ജനവിധിയാണ് ഇത്തവണയുണ്ടായത്. വോട്ടുചോർച്ച ഉണ്ടായിട്ടുണ്ടോ, ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ബി.ജെ.പി വിരുദ്ധ തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു നേട്ടമുണ്ടായത് യു.ഡി.എഫിനായിരുന്നുവെന്നും സി. ദിവാകരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ ജയം ബി.ജെ.പി വോട്ടുകൾ കൊണ്ട് മാത്രമല്ല, വ്യക്തി ബന്ധങ്ങൾ കൊണ്ടുകൂടി ലഭിച്ച വിജയമാണ്. തിരുവനന്തപുരത്ത് ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply