മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. രണ്ട് കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ഇൻകം ടാക്‌സ് ധന്യയോട് തേടിയിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ധന്യ കൈമാറിയിട്ടില്ല. രണ്ട് വർഷത്തിനിടെ ധന്യ വലപ്പാട് സ്ഥലം വാങ്ങിയിരുന്നു. വലപ്പാട്ടെ വീടിന് മുന്നിൽ 5 സെന്റ് സ്ഥലം വാങ്ങിയെങ്കിലും അധാരം നടത്തിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നു. മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹൻ. കമ്പനി നൽകിയ പരാതിയിൽ ഇവർക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2020 മേയ് മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ച് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉൾപ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വർഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

